തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തി കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ ചെല്ലാനം സ്വദേശി ജോൺസണാണ് കൊലപാതകം നടത്തിയത്.
ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോൺസൻറെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻറെ നിഗമനം.
ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര(30) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.
ഇരുവരും ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്തിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. മൂന്ന് വർഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞ ശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ച് വരികയായിരുന്നു ഇയാൾ. യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നു എന്നാണ് പൊലീസിൻറെ കണ്ടെത്തൽ.
ഈ സമയങ്ങളിൽ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. ഇതിനിടെ സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞതോടെ ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു.
കൊലയ്ക്ക് തക്കം പാർത്ത് ഇയാൾ ഒരാഴ്ചയോളം പെരുമാതുറയിലെ ലോഡ്ജിൽ താമസിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്കൂട്ടർ നേരത്തെ റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്നായി പൊലീസി നേരത്തെ കണ്ടെത്തിയിരുന്നു.