കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്ക്കരണ കേന്ദ്രത്തിലെ തീപിടുത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചി ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപെടണം. ഉത്തരവാദിത്വ പൂർത്തീകരണത്തിൽ മാലിന്യ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടെന്നും കോടതി വിമർശിച്ചു.
ഓരോ ദിവസവും നിർണ്ണായകമാണ്. മാലിന്യ നിയന്ത്രണ ബോർഡ് ചെയർമാൻ, കളക്‌ടർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർ ഇന്ന് 1.45 ന് കോടതിയിൽ ഹാജരാവണമെന്നും നിർദേശിച്ചിട്ടുണ്ട്. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീപിടുത്തത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികണ്ഠന് കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയ കേസെടുത്തിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.
കഴിഞ്ഞ വ്യാഴ്യാഴ്ചയാണ് കോർപറേഷന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കുമ്പാരത്തിൽ നിന്നുള്ള പുക ജില്ല കടന്ന് ആലപ്പുഴയിലെ അരൂരിലേക്കും പടർന്നിരുന്നു.