ന്യൂഡൽഹി: മണിപ്പൂരിൽ ആൾക്കൂട്ടം വിവസ്ത്രരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സ്ത്രീകളുടെ മൊഴി എടുക്കരുതെന്ന് സി.ബി.ഐക്ക് സുപ്രീം കോടതിയുടെ നിർദേശം.
സംഭവവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വൈകിട്ട് രണ്ട് മണിക്ക് പരിഗണിക്കാനിരിക്കേയാണ് നിർദേശം. അതിജീവിതകൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷയാണ് സി.ബി.ഐ ഇന്ന് മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്ര ചൂഡ് നേതൃത്വം നൽകുന്ന ബെഞ്ചിനോട് അറിയിച്ചത്.
എന്നാൽ ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത അറിയിച്ചു. കോടതി രണ്ട് മണിക്ക് കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സി.ബി.ഐ ഓഫിസർമാരോട് കുറച്ച് കാത്തിരിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
ജസ്റ്റിസ് മാരായ ജെ.ബി.പാർഡിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. കേസ് സി.ബി.ഐക്കു വിടുന്നതിനയും വിചാരണ അസമിലേക്കു മാറ്റുന്നതിനെയും അതിജീവിതമാർ എതിർത്തിരുന്നു.