പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിൽ കൊലപാത സംഘത്തെ ഉപയോഗിച്ചാണ് യു.ഡി.എഫ് പ്രചരണം നടത്തുന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്‌ക്.സി.തോമസ്.
കൊലക്കേസ് പ്രതി നിഖിൽ പൈലി യു.ഡി.എഫ് പ്രചരണത്തിനെത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ജെയ്‌ക്.
കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യു.ഡി.എഫ് വോട്ടു പിടിയ്‌ക്കുന്നത്. കൊലപാതകികളെ സ്വീകരിക്കുന്ന നിലപാടാണോ യു.ഡി.എഫിനെന്ന് നേതാക്കൾ വ്യക്തമാക്കണം. പുതുപ്പള്ളിയിലെ പ്രബുദ്ധരായ ജനം ഇതു തിരിച്ചറിയുമെന്ന് ജെയ്‌ക് പറഞ്ഞു.
ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ നിഖിൽ പൈലിയാണ് പുതുപ്പള്ളിയിൽ നേതാക്കൾക്കൊപ്പം പ്രചാരണരംഗത്തുള്ളത്.
ചാണ്ടി ഉമ്മനൊപ്പവും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ കെ.എസ്.ശബരിനാഥൻ, റിജിൽ മാക്കുറ്റി എന്നിവർക്കൊപ്പവും ഇരിക്കുന്ന നിഖിൽ പൈലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ നിഖിൽപൈലി പ്രചരണത്തിന് വന്നതിൽ എന്താണ് തെറ്റെന്നും നിഖിൽ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്നുമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ന്യായീകരണം.