തൊടുപുഴ: പി.എം വിശ്വകർമ്മ പദ്ധതിയിൽ ഗണക സമുദായത്തയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണിശു പണിക്കർ ഗണക സഭ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. കേരളത്തിൽ പത്തു ലക്ഷത്തോളം ആളുകൾ കണിശുപണിക്കർ ഗണക സമുദായങ്ങളിൽ ഉണ്ട്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച പി.എം.വിശ്വകർമ്മ പദ്ധതിയിൽ കേരളത്തിലെ ഗണക(കണിശു, കണിയാർ, കളരിപണിക്കർ) സമുദായത്തിൽപ്പെട്ട ആയൂർവ്വേദ പാരമ്പര്യ വൈദ്യന്മാരെയും ആയുർവേദ മരുന്ന് ചെടികൾ കൃഷി ചെയ്യുന്ന കർഷകരെയും ഉൾപ്പെടുത്തണമെന്നാണ് കെ.പി.ജി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗണക സമുദായത്തിൽ ഉൾപ്പെട്ട ആൾക്കാരുടെ കുലത്തൊഴിൽ ആയിരുന്നു പാരമ്പര്യ വൈദ്യം. ഇന്ന് ഭൂമിയിൽ നിന്നും അന്യം നിന്നു പോകുന്ന ഔഷധങ്ങൾ നട്ടുവളർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണ് പാരമ്പര്യ വൈദ്യന്മാർ.
കേരളത്തിൽ ആയൂർവ്വേദ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് മുമ്പ് ആയൂർവ്വേദ ചികിത്സ കൈകാര്യം ചെയ്തവരാണ് പാരമ്പര്യ വൈദ്യന്മാർ.
അതിനാൽ ആയൂർവ്വേദ പാരമ്പര്യ വൈദ്യന്മാരെയും ഔഷധകർഷകരെയും പ്രധാനമന്ത്രി പ്രഖ്യാപിച്ച 18 പി.എം വിശ്വകർമ്മ പരമ്പരാഗത തൊഴിലിൽ പാരമ്പര്യ വൈദ്യവും ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടതായി കണിശു പണിക്കർ ഗണകസഭ ജന.സെക്രട്ടറി കെ.എസ്.ഹരിദാസ് അറിയിച്ചു.