Timely news thodupuzha

logo

43 കിലോയുള്ള ട്യൂമർ നീക്കി കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: 43 കിലോ ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂർവ നേട്ടമാണ്.

കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ്(24) അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാർഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സർജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്‌ചാർജ് ചെയ്‌തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

നാല് വർഷം മുമ്പാണ് ജോ ആന്റണിയിൽ ട്യൂമർ കണ്ട് തുടങ്ങിയത്. പിന്നീടത് കാൻസറെന്ന് കണ്ടെത്തി. കീമോതെറാപ്പി നൽകി വന്നു. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായതിനാൽ എടുത്ത് കളയാൻ കഴിയാതെ വന്നു.

ട്യൂമർ പെട്ടെന്ന് വളർന്നതോടെ യുവാവിന് ബുദ്ധിമുട്ടായി. ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായി. നടക്കാൻ പ്രയാസമായി. കൈ അനക്കാൻ വയ്യ.

ഇടയ്ക്കിടയ്ക്ക് ട്യൂമറിൽ നിന്നും വെള്ളം കുത്തിയെടുക്കുമ്പോൾ ആശ്വാസം ലഭിച്ചിരുന്നു. വെല്ലൂർ, മണിപ്പാൽ തുടങ്ങിയ ആശുപത്രികളിൽ പോയെങ്കിലും ജീവന് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അവരാരും ഏറ്റെടുത്തില്ല.

അങ്ങനെയാണ് അവർ കോട്ടയം മെഡിക്കൽ കോളേജിലെത്തുന്നത്. ഡോ. ജയകുമാറിനെ കണ്ട് തങ്ങളുടെ മകന്റെ ദയനീയവസ്ഥ രക്ഷകർത്താക്കൾ വിവരിച്ചു.

വളരെയധികം അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ മാസം 25ന് ഏറെ വെല്ലുവിളികളുള്ള ശസ്ത്രക്രിയ 12 മണിക്കൂറോളമെടുത്താണ് പൂർത്തിയാക്കിയത്.

20 ലിറ്റർ ഫ്‌ളൂയിഡും 23 ലിറ്റർ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് നീക്കം ചെയ്‌തത്. തീവ്രപരിചരണത്തിന് ശേഷം രോഗിയെ ഇന്ന് ഡിസ്‌ചാർജ് ചെയ്‌തു.

നിലവിൽ കൈയ്ക്ക് ചെറിയ സ്വാധീനക്കുറവുണ്ടെങ്കിലും ഫിസിയോതെറാപ്പിയിലൂടെ അത് മാറ്റിയെടുക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *