Timely news thodupuzha

logo

നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി

സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഇന്ന് കാണും. ഉച്ചയ്ക്കു ശേഷം ജയിലിലെത്താന്‍ പ്രേമമകുമാരിയോട് നിര്‍ദേശിച്ചു.

11 വർഷത്തിന് ശേഷമാണ് അമ്മ മകളെ കാണുന്നത്. ഇന്നലെ യെമന്റെ തലസ്ഥാനമായ സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വഴിയാണ് മകളെ കാണാനുള്ള അപേക്ഷ ജയിലധികൃതര്‍ക്ക് നല്‍കിയത്.

2012ലാണ് നിമിഷപ്രിയയെ അമ്മ അവസാനമായി കണ്ടത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ, നിരന്തര ആക്രമണം സഹക്ക വയ്യാതെ കൊലപ്പെടുത്തിയെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് കേസ്.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദുമഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കുവാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.

ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശ പ്രകാരം തലാല്‍ അബ്ദുമഹ്ദിക്ക് അമിത ഡോസ് മരുന്നു കുത്തി വയ്ക്കുക ആയിരുന്നു.

മരുന്നു കുത്തിവയ്ക്കാന്‍ സഹായിച്ച നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്. യെമനിലെ നിയമ പ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷ ഇളവ് ലഭിക്കും.

ദയാധനം നൽകിയാൽ പ്രതിയെ കുറ്റവിമുക്തയാക്കും. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *