കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ അവയവ മാഫിയ കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് റിപ്പോർട്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു.
വയവക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി ഇന്നലെ കൊച്ചിയില്‍ പിടിയിലായിരുന്നു. തൃശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ എന്നയാളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്.
രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങി. കേസിൽ പ്രതിയെ അങ്കമാലി മജി സ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അവയവക്കച്ചവടത്തിനായി ആളുകളെ വിദേശത്തേയ്ക്ക് കടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത് നാസര്‍. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്കയടക്കമുള്ള അവയവ കച്ചവടമാണ് സംഘം നടത്തി വന്നിരുന്നത്.