തിരുവനന്തപുരം: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ തലത്തിലടക്കം വ്യാപകമായ പ്രവർത്തനങ്ങൾ നടക്കുമ്പോഴും വിലസി തട്ടിപ്പുകാർ.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നിർബാധം തുടരുകയാണെന്ന് കണക്കുകൾ പറയുന്നു. 2024ൽ ആദ്യ നാല് മാസത്തിനിടെ 1750 കോടി രൂപയാണ് ഇന്ത്യക്കാരെ പറ്റിച്ച് സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയത്.
ഈ വർഷം രജിസ്‌റ്റർ ചെയ്‌ത 7.40 ലക്ഷം പരാതികളിൽ നിന്നാണ് ഈ കണക്കുകൾ ക്രോഡീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റേതാണ് കണക്കുകൾ.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ രജിസ്‌റ്റർ ചെയ്യുന്നതിൽ വലിയ വർധന ഉണ്ടായതായി സൈബർ ക്രൈം കോർഡിനേഷൻ സെന്റർ വ്യക്തമാക്കുന്നു.
മെയ് 2024 ൽ ദിവസേന ശരാശരി 7000 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ 85 ശതമാനവും സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച് ഉള്ളവയാണ്.
2021 – 2023 കാലത്തെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങളിൽ 113.7 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2022-23 ൽ നിന്ന് 60.9 ശതമാനവും വർധിച്ചു.
2019ൽ 26,049 പരാതികൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 257,777 (2020); 452,414 (2021); 966,790 (2022); 1,556,218 (2023-ൽ), 2024-ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം 740,957… എന്നിങ്ങനെയാണ് പരാതികളുടെ വർധന.
നിക്ഷേപ തട്ടിപ്പുകളിലൂടെ 62,687 പരാതികളിലായി 222 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും ഡേറ്റിംഗ് ആപ്പുകൾ സംബന്ധിച്ച 1,725 പരാതികളിൽ 13.23 കോടി രൂപ നഷ്‌ടമുണ്ടാക്കിയെന്നും റിപ്പോർട്ട് പറയുന്നു.
ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ, ഗെയിമിംഗ് ആപ്പുകൾ, അൽഗോരിതം കൃത്രിമങ്ങൾ, നിയമവിരുദ്ധമായ വായ്പാ ആപ്പുകൾ, സെക്‌സ്റ്റോർഷൻ, ഒടിപി തട്ടിപ്പുകൾ എന്നിവയ്‌ക്കാണ് കൂടുതൽ ആളുകളും ഇരയായത്.