ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും 18ആം ലോക്‌സഭയുടെ പ്രോടേം സ്‌പീക്കറായി ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു.
രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്‌ച, പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കുമ്പോൾ അദ്ദേഹം സഭയിൽ അധ്യക്ഷനാകും.
പ്രോടേം സ്‌പീക്കറാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും സഭ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുക.
എട്ട് തവണ എം.പിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞാണ് ഭർതൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കിയത്. ബി.ജെ.ഡിയിൽ നിന്ന് ബി.ജെ.പിയിലെത്തിയ ഭർതൃഹരി മഹ്താബ് 1998 മുതൽ തുടർച്ചയായി ഏഴ് തവണയാണ് എം.പിയാകുന്നത്. 2024ലാണ് മഹ്താബ് ബി.ജെ.പിയിൽ ചേർന്നത്.
ഇതിൽ പ്രതിക്ഷേധിച്ച് പ്രോടേം സ്‌പീക്കറെ സഹായിക്കുന്ന പാനലിൽ നിന്നും കോൺഗ്രസും ഇന്ത്യാ സഖ്യം പിന്മാറിയിരുന്നു. കൊടിക്കുന്നിൽ സുരേഷ്, ടി.ആർ ബാലു, സുദീപ് ബന്ദ്യോപാധ്യായ എന്നിവരെയാണ് പ്രോടെം സ്പീക്കറുടെ പാനലിൽ ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ പാനലിൽ തുടരില്ലെന്ന് അംഗങ്ങൾ സർക്കാരിനെ അറിയിക്കുകയായിരുന്നു. പ്രോടെം സ്പീക്കർ സ്ഥാനം നിഷേധിച്ചതിൽ സഭയിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിൻറെ തീരുമാനം.