തിരുവനന്തപുരം: മണപ്പുറം ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി ധന്യ മോഹനെ ചോദ്യം ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. ധന്യയുടെ ഭര്‍ത്താവിന്റെ എന്‍.ആര്‍.ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പോലീസ് പരിശോധിച്ചു. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു തുക തട്ടിയതെന്നും പൊലീസ് കണ്ടെത്തി.
ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. അഞ്ച് കൊല്ലത്തിനിടെ ധന്യ 19.96 കോടി തട്ടിയെടുത്തു എന്നാണ് പൊലീസ് കണ്ടെത്തല്‍. ധന്യ കീഴടങ്ങിയെങ്കിലും കൂട്ടുപ്രതികളായ ഭര്‍ത്താവ് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ഇപ്പോഴും ഒളിവിലാണ്.
തട്ടിയെടുത്ത പണം എങ്ങനെ ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘം തേടുന്ന ഉത്തരം. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്. തൃശൂര്‍ വലപ്പാട് എത്തിച്ച ധന്യയെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.