കോട്ടയം: ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ പ്രതിയാണെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് കേസിലെ പരാതിക്കാരൻ കൂടിയായ ഷോണിൻറെ പ്രതികരണം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്നും ഷോൺ ചൂണ്ടിക്കാട്ടി.
രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണിതെങ്കിലും, കേസിൻറെ പ്രസക്തി വർധിച്ചത് കെഎസ്ഐഡിസി എന്ന പൊതുമേഖല സ്ഥാപനം ഇതിലേക്ക് വന്നതോടുകൂടിയാണ്. 135 കോടി രൂപ തിരിമറിയുണ്ടായിരുന്നു എന്ന് പറഞ്ഞത് ഇപ്പോൾ 185 കോടി രൂപയായി. വീണ കൈപ്പറ്റിയെന്നു പറയുന്ന തുക 1.72 കോടി രൂപയിൽ നിന്ന് 2.72 കോടി രൂപയായിരിക്കുന്നു. 182 കോടി രൂപ തിരിമറിവഴി സംസ്ഥാന സർക്കാരിൻറെ ഉടമസ്ഥയിലുള്ള പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിക്ക് 25 കോടി രൂപയ്ക്കടുത്താണ് നഷ്ടം സംഭവിച്ചിട്ടുള്ളത്.
ആ നഷ്ടം സംഭവിച്ചിട്ടുള്ള കേസിൽ മുഖ്യമന്ത്രിയുടെ മകൾ പ്രതിയായിട്ട് വന്നിരിക്കുകയാണ്. അതുമാത്രമല്ല ഈ പണം നൽകിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ മകൾ എക്സാലോജിക് കമ്പനിയുമായി വേണ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് നൽകിയ പണമാണ് എന്ന് റിപ്പോർട്ടിൽ പരാമർശം ഉണ്ടായ സാഹചര്യത്തിൽ ഒരു നിമിഷം പോലും വൈകാതെ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുകയാണ് ചെയ്യേണ്ടതെന്നും മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് ഈ വിഷയം ചർച്ച ചെയ്യണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.