മുഹമ്മ: വീട്ടുകാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വീട് ജപ്തി ചെയ്തതായി പരാതി. മുഹമ്മ പഞ്ചായത്ത് 18-ാം വാർഡ് പുളിക്കൽ രാജേന്ദ്രപ്രസാദിൻറെ വീടും പറമ്പുമാണ് കേരള ബാങ്ക് ജപ്തി ചെയ്തത്. രാജേന്ദ്രപ്രസാദിൻറെ മകൻ ഡെങ്കിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആദ്യം മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെൻററിലാണ് ചികിത്സതേടിയത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് രാജേന്ദ്രപ്രസാദും കുടുംബാംഗങ്ങളും മെഡിക്കൽ കോളജിൽ കഴിയുമ്പോഴാണ് കേരള ബാങ്ക് വീട് ജപ്തി ചെയ്തത്.
പൂട്ട് പൊളിച്ച് അകത്തുകയറി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു. ഇതിനാൽ ഉടുവസ്ത്രം പോലും വീട്ടിൽനിന്ന് എടുക്കാനാവത്ത സ്ഥിതിയുണ്ടായെന്ന് രാജേന്ദ്രപ്രസാദ് പറയുന്നു. ഉപജീവന മാർഗമായുള്ള സോഡാ നിർമാണ യൂണിറ്റും വീടിനോടു ചേർന്നാണ് പ്രവർത്തിച്ചിരുന്നത്.
ഇതും തുറക്കാനാവാത്ത സ്ഥിതി വന്നത് തൊഴിലിനും തടസമായി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ എവിടെ അന്തിയുറങ്ങുമെന്ന ചോദ്യമാണ് കുടുംബത്തെ വലയ്ക്കുന്നത്. 2012ലാണ് രാജേന്ദ്ര പ്രസാദ് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തത്. ഇതിൽ മൂന്ന് ലക്ഷം തിരിച്ചടച്ചതായി രാജേന്ദ്രപ്രസാദ് പറഞ്ഞു. ബിസിനസ് തകർച്ചയെ തുടർന്നാണ് വായപ മുടങ്ങിയത്.