തൊടുപുഴ: ഉപജില്ല ശാസ്ത്രമേളകൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാനുവൽ പരിഷ്കരണ ഉത്തരവ് കുട്ടികളെ ദ്രോഹിക്കുന്നതും മേളകളെ തകർക്കുന്നതുമാണെന്ന് കെ.പി.എസ്.ടി.എ ഇടുക്കി ജില്ലാ കമ്മിറ്റി. ഓണാവധിക്ക് മുമ്പ് സ്കൂൾ തല മത്സരങ്ങൾ നടത്തി സബ് ജില്ലാ മേളകൾക്ക് തയ്യാറായി നിൽക്കുന്ന കുട്ടികൾക്ക് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് തിരിച്ചടിയാകും. ഈ അധ്യയന വർഷം തുറന്ന് നാലുമാസം പിന്നിടുമ്പോഴാണ് പുതിയ നിർദേശങ്ങളെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. മേളകളിൽ വർഷങ്ങളായി നടന്നുവരുന്ന ഇനങ്ങൾ മാറ്റി പുതിയ ഇനങ്ങൾ കൊണ്ടു വരുമ്പോൾ അതിനുവേണ്ടി പരിശീലനം നേടാനുള്ള സമയമെങ്കിലും കുട്ടികൾക്ക് ലഭ്യമാക്കാൻ സർക്കാർ ശ്രദ്ധിക്കണം.


വിദ്യാർത്ഥികളെയും അധ്യാപകരെയും മാനിക്കാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ തുടർച്ചയാണ് മാനുവൽ പരിഷ്കരണം .സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാവണം. വിദ്യാർത്ഥികളെയും, അധ്യാപകരെയും ദ്രോഹിക്കുന്ന ഇത്തരം നിലപാടുകൾ തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു വരുമെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് വി.കെ ആറ്റ്ലി അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി പി എം നാസർ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ സുരേഷ് കുമാർ, ബിജോയ് മാത്യു, ജോർജ് ജേക്കബ്, ജില്ലാ സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ, ജില്ലാ ട്രഷറർ ജോസ് കെ സെബാസ്റ്റ്യൻ, ഭാരവാഹികളായ എം വി ജോർജുകുട്ടി, ജോയ് ആൻഡ്രൂസ്, സജി മാത്യു , സി .സന്ധ്യ, ടി. ശിവകുമാർ, ജെ. ബാൽമണി, സിനി ട്രീസ , എൻ. വിജയകുമാർ , സുനിൽ ടി തോമസ് , നൈജോ മാത്യു, സന്തോഷ് വി പി , ഡിൻ്റോ മോൻ ജോസ്, പി എ ഗബ്രിയേൽ, ഷിന്റോ ജോർജ്, വിൽസൺ കെ ജി . റെന്നി തോമസ്, ജെയ്സൺ സ്കറിയ , ഷാജി മാത്യു , എം തങ്ക ദൂരെ, ജി ജ്ഞാനശീലൻ, എന്നിവർ പ്രസംഗിച്ചു.