തിരുവനന്തപുരം: മെഡിക്കൽ കോളെജിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധയാളുകളിൽ നിന്നായി പണം തട്ടിയ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ച് വിട്ടു.
ഇടുക്കി മെഡിക്കൽ കോളെജിലെ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയ കേസിലാണ് കോൺഗ്രസ് അനകൂല സംഘടനായ സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ ഭാരവാഹി കൂടിയായ കെ.കെ ശ്രീലാലിനെ സർവീസിൽ നിന്നും നീക്കിയത്.
2019 – 2020ൽ ഇടുക്കി മെഡിക്കൽ കോളെജ് സീനിയർ അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ ആയിരുന്ന കാലത്താണ് തട്ടിപ്പ് നടത്തിയത്. ജോലി വാഗ്ദാനം ചെയ്ത് എട്ട് പേരിൽ നിന്നാണ് പണം തട്ടിയത്.
പരാതിയെ തുടർന്ന് സസ്പെൻഷനിലായ ശ്രീലാലിനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ശ്രീലാൽ കുറ്റക്കാരനെന്ന് കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സർക്കാർ നടപടിയെടുത്തത്.