Timely news thodupuzha

logo

ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിയുടെ വീട് അടിച്ചു തകർത്ത സംഭവം; 2 പേർ കസ്റ്റഡിയിൽ

കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയന്‍റെ (26) വീട് അടിച്ചു തകര്‍ത്ത കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍.

നാട്ടുകാരായ ഗോവിന്ദ്, ജിബിന്‍ എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഗോവിന്ദ് പ്രതി ഋതുവിന്‍റെ സുഹൃത്താണ്. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിതിന്‍റെ സുഹൃത്താണ് ജിബിന്‍. സ്ഥലത്ത് വന്‍ പൊലീസ് സംഘം കാവലുണ്ട്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. വീടിന്‍റെ ജനല്‍ചില്ലുകളും സിറ്റൗട്ടിന്‍റെ ഒരു ഭാഗവും തകര്‍ത്തിട്ടുണ്ട്.

ഈ വീട്ടില്‍ ഋതുവിന്‍റെ മാതാപിതാക്കളാണ് താമസിച്ചിരുന്നത്. എന്നാല്‍, കൊലക്കേസില്‍ ഋതു പ്രതിയായതിനെത്തുടര്‍ന്ന് ഇവര്‍ ഇവിടെനിന്നു കെടാമംഗലത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. പൊലീസിന്‍റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ വീട്ടില്‍നിന്നും മാറി നിന്നത്.

സംഘർഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനുവരി 16 നാണ് ചേന്ദമംഗലത്ത് മൂന്നു പേർ കൊല്ലപ്പെട്ടത്.

പ്രതി ഋതുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് തിരികെ കൊണ്ടു പോകുന്ന സമയത്തും അയാളെ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നു. പ്രതിയെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജനുവരി 20ന് അപേക്ഷ പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *