ന‍്യൂഡൽഹി: കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകനെ കൊന്ന കേസിൽ പ്രതികൾ അറസ്റ്റിലായി. സഹോദരങ്ങളായ മോനു (24), യോഗേന്ദർ (33) എന്നിവരാണ് പിടിയിലായത്. മാർച്ച് 17ന് ഡൽഹിയിലായിരുന്നു സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ മൽഖാനെയാണ് (33) ഇരുവരും ചേർന്ന് കൊന്നത്. സരായ് രോഹില്ല റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് മൽഖാൻറെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം.
തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ‍്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചോദ‍്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചാണ് പ്രതികൾ മൽഖാനെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. പെയിൻറ് തൊഴിലാളികളായിരുന്ന മൂവരും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. കൂലിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.