തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ 50-ാം നാൾ തികയുന്ന സമരത്തിൽ മുടി മുറിച്ച് പ്രതിഷേധം കടുപ്പിച്ച് ആശാ വർക്കർമാർ. മുടി പൂർണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാർ സമരം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി. സമരം 50 ദിവസം പിന്നിട്ടിട്ടും അവഗണിക്കുന്ന അധികാരികളുടെ മുഖത്തേക്ക് മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് എത്തിയത് അത്ര മടുത്തിട്ടാണെന്നും രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിക്കുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാർ സമരം തുടങ്ങിയത്. ഓണറേറിയമായി ഇപ്പോൾ ലഭിക്കുന്നത് 7,000 രൂപ മാത്രമാണ്. സമരത്തോടും ആശാ വർക്കർമാരുടെ ആവശ്യങ്ങളോടും സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന അവസരത്തിലാണു സമരരീതിയിൽ ഇത്തരത്തിലുള്ള മാറ്റമുണ്ടാവുന്നത്.
ഇനിയും ഈ സമരം നീണ്ടുപോവാതിരിക്കാൻ സർക്കാർ ഭാഗത്തുനിന്നുള്ള ഇടപെടൽ ഉണ്ടാവേണ്ടതാണ്. അവർ ഉന്നയിക്കുന്ന ആവശ്യം ന്യാമാണ്. പിഎസ് സി ചെയർമാൻറെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വർധിപ്പിക്കുന്നതു പോലുള്ള വൻകിട ശമ്പള വർധനകൾക്കു യാതൊരു മടിയും കാണിക്കാത്ത സർക്കാർ തന്നെയാണു നിസാര പ്രതിഫലം വാങ്ങുന്ന ആശാ വർക്കർമാരോടു മുഖം തിരിഞ്ഞു നിൽക്കുന്നത് എന്നതു വിരോധാഭാസമാണ്.





