ചെന്നൈ: തെളിവെടുപ്പിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇറാനി മാലപൊട്ടിക്കൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. പുനെ ആംബിവ്‌ലി നിവാസി ജാഫർ ഗുലാം ഹുസൈൻ ഇറാനി(28)യാണ് കൊല്ലപ്പെട്ടത്.
ചെന്നൈയിൽ 70 മിനിറ്റിനിടെ ആറു മാലപൊട്ടിക്കൽ നടത്തിയ കുപ്രസിദ്ധ മോഷണസംഘം അടുത്തിടെയാണ് അറസ്റ്റിലായത്. ഒറ്റ ദിവസം കൊണ്ട് ചെന്നൈയിൽ പലയിടങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളിൽ നിന്ന് 26 പവനാണ് ഇവർ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.
തുടർന്ന് ജാഫർ, മേസം ഇറാനി എന്നിവരെ ഹൈദരാബാദിലേക്കുള്ള വിമാനം തടഞ്ഞും സൽമാൻ ഹുസൈൻ എന്നയാളെ ആന്ധ്രയിലെ ഓങ്കോളിൽ നിന്നും പിടികൂടിയിരുന്നു. ചെന്നൈ തരമണി പ്രദേശത്ത് മോഷണം നടന്ന ഭാഗത്ത് തെളിവെടുപ്പിനായി കൊണ്ടു പോയപ്പോഴാണ് ജാഫർ പൊലീസിനു നേരെ വെടിവച്ചത്. സ്വയരക്ഷക്കായാണ് പൊലീസ് വെടിയുതിർത്തതെന്ന് പൊലിസ് കമ്മിഷണർ എ. അരുൺ വ്യക്തമാക്കി. ജാഫറിനെതിരെ മഹാരാഷ്ട്രയിൽ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.