തിരുവനന്തപുരം: കൊച്ചി കായലിലേക്ക് വീട്ടിൽ നിന്നും മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എം.ജി ശ്രീകുമാറിന് 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും മാലിന്യപ്പൊതി കായലിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി പകർത്തുകയായിരുന്നു.
പിന്നീട് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ, വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു. ഗായകൻറെ വീട്ടിൽ നിന്നാണെന്ന് മാലിന്യം വലിച്ചെറിയുന്നതെങ്കിലും ആരാണ് ഇത് ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല.
വീട്ടിലെ ജോലിക്കാരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാൻ സാധിച്ചതെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. സംഭവത്തിൽ ഗായകൻ കഴിഞ്ഞ ദിവസം പിഴയും ഒടുക്കി. നാല് ദിവസം മുൻപാണ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി. രാജേഷിനെ ടാഗ് ചെയ്തുകൊണ്ട് വിനോദസഞ്ചാരി ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.
പിന്നാലെ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള സർക്കാരിൻറെ വാട്‌സ് ആപ്പ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി. തുടർന്ന് ഇത്തരത്തിൽ പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിൻറെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ആരോപണം സ്ഥിരീകരിക്കുകയും പഞ്ചായത്തിരാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു.