തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ പ്രതിക്കുള്ള ശിക്ഷയിൽ ചൊവ്വാഴ്ച (May 13) വാദം കേൾക്കും. 4 പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂർവങ്ങളിൽ അപൂർവമെന്നാണ് പ്രോസിക്യൂഷൻറെ വാദം.
കുടുംബത്തോട് തോന്നിയ വിരോധത്താൽ അച്ഛനെയും അമ്മയെയും സഹോദരിയെയും സാത്താൻ പൂജയ്ക്കായി കൊലപ്പെടുത്തി. നാല് പേരെ കൊലചെയ്തതിനും തെളിഞ്ഞിട്ടുണ്ട്.
അതിനാൽ കേസിലെ ഏകപ്രതിയായ കേഡൽ ജിൻസൺ രാജയാക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ചൊവ്വാഴ്ച തന്നെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് തവണയും കേസിൽ അന്തിമ വിധി പറയുന്നത് മാറ്റിയിരുന്നു. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി മാറ്റിയത്. ഏപ്രിൽ 28-ന് കേസിൻറെ അന്തിമവാദം പൂർത്തിയായിരുന്നു.
തുടർന്ന് മേയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. എന്നാൽ ഇത് പിന്നീട് മേയ് എട്ടിലേക്ക് മാറ്റി. എന്നാൽ അന്നും കേസിൽ വിധി പറയുന്നത് മേയ് 13 ലേക്ക് മാറ്റിയതായി കോടതി അറിയിക്കുകയായിരുന്നു. 2017 ഏപ്രിൽ അഞ്ചിനായിരുന്നു നാടിനെ നടുക്കിയ കൊല നടന്നത്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊന്ന് മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു.
നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ടിൽ താമസിച്ചിരുന്ന റിട്ട. പ്രഫ. രാജ തങ്കം (60), ഡോ. ജീൻ പദ്മ (58), ഇവരുടെ മകൾ കരോലിൻ (26), ബന്ധുവായ ലളിത (70) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് മൃതദേഹങ്ങൾ കത്തിച്ച നിലയിലും ഒരെണ്ണം ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്.
താൻ സാത്താൻ ആരാധന നടത്തിയിരുന്നു എന്നും ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ‘ആസ്ട്രൽ പ്രൊജക്ഷന്’ അടിമയാണ് താനെന്നും ഇതാണ് തന്നെ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നുമായിരുന്നു ജിൻസൺ അന്ന് പൊലീസിനു നൽകിയ മൊഴി.
കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ തൻറെ മാതാപിതാക്കളുടെ ഡമ്മികളെ സൃഷ്ടിക്കുകയും അവയിൽ പരീക്ഷണം നടത്തുകയും കോടാലി ഉപയോഗിച്ച് കഴുത്ത് അറുക്കുന്നതെങ്ങനെയെന്ന് ഇൻറർനെറ്റിൽ നോക്കി പഠിച്ചിരുന്നതായും പൊലീസ് തെളിവുകളായി കണ്ടെത്തിയിരുന്നു. ചെന്നൈയിലേക്ക് രക്ഷപെട്ട പ്രതി തിരിച്ചെത്തിയപ്പോഴാണ് തമ്പാനൂരിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്.