കൊച്ചി: സർക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാർത്തകൾ വരുമ്പോൾ അസഹിഷ്ണുതയാണെന്ന് എസ്.എഫ്.ഐയുടെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
‘പിണറായി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നത്. ഭയപ്പെടുത്തി പിന്മാറ്റാനും അടിച്ചമർത്താനും നീക്കം നടക്കുന്നു. ദില്ലിയിൽ എന്താണോ സംഭവിക്കുന്നത് അത് തന്നെയാണിപ്പോൾ കേരളത്തിലും സംഭവിക്കുന്നത്. മാധ്യമ സ്ഥാപനത്തിലേക്ക് കടന്ന് കയറിയുള്ള വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല. സംഭവം നേതൃത്വത്തിന്റെ അറിവോടെയാണ്. എതിർ ശബ്ദങ്ങളെയോ വിമർശനങ്ങളെയോ കേൾക്കാൻ അവർ തയ്യാറല്ല. സർക്കാരിനെ മാത്രമല്ല, പ്രതിപക്ഷത്തെയും കോൺഗ്രസിനെയും ഞങ്ങളുടെ നേതാക്കളെയും മാധ്യമങ്ങൾ വിമർശിക്കുന്നുണ്ട്. പക്ഷെ തുടർഭരണം ലഭിച്ചതോടെ ഭരണ പക്ഷത്തിനിപ്പോൾ ധാർഷ്ട്യവും അസഹിഷ്ണുതയാണെന്നും’ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.