കൊച്ചി: അഞ്ചാം ദിവസമായിട്ടും ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ പൂർണ്ണമായി കെടുത്താനായില്ല. അഗ്നിരക്ഷാ സേന പറയുന്നത് പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്നാണ്. നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ് ഇപ്പോൾ. അഞ്ച് ദിവസമായി 27 അധികം ഫയർ യൂണിറ്റുകൾ ദൗത്യം തുടരുമ്പോഴും 80 ശതമാനം തീ മാത്രമാണ് അണയ്ക്കാനായത്.
ഇന്നത്തെ ഒരു ദിവസം കൊണ്ട് പൂർണ്ണായി തീ അണക്കാനാകില്ലെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം, കൂടുതൽ ഹിറ്റാച്ചികളുപയോഗിച്ച് ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ രീതി പ്രയോഗിച്ചാൽ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ. പാലാരിവട്ടം, കലൂർ, വൈറ്റില എന്നിവിടങ്ങളിലും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോ മീറ്റർ ദൂരെയുള്ള അരൂർ ഭാഗത്തേക്കും പുക ഒഴുകി. മൂടലായി വെയിൽ കനക്കും വരെ പുകയും അന്തരീക്ഷത്തിൽ തങ്ങി നിന്നു.