ന്യൂഡൽഹി: ചെലവു കുറഞ്ഞ വിമാന സർവീസുകൾ നടത്തിവന്ന ഗോ ഫസ്റ്റ് തുടർച്ചയായ ദിവസങ്ങളിൽ സർവീസുകൾ റദ്ദാക്കുകയും പാപ്പർ ഹർജിക്കു തയാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കൂടാൻ സാധ്യതയെന്ന് വിലയിരുത്തൽ. ഒരു എയർലൈൻ കമ്പനി അപ്പാടെ രംഗത്തുനിന്നു മാറുമ്പോൾ ഉണ്ടാകുന്ന സീറ്റ് ക്ഷാമമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വ്യോമയാന മേഖലയ്ക്കാകെ ദോഷകരമായ വാർത്തയാണ് ഗോ ഫസ്റ്റിൽനിന്നു വരുന്നതെന്ന് ട്രാവൽ ഏജന്‍റുമാരുടെ സംഘടനയായ ടായ് അഭിപ്രായപ്പെട്ടു.
കിങ്ഫിഷർ പ്രതിസന്ധിയിലൂടെ മേഖലയ്ക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. സമാന സാഹചര്യമാണ് ആവർത്തിക്കാൻ പോകുന്നതെന്ന് ടായ് പ്രസിഡന്‍റ് ജ്യോതി മയാൽ.