തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്രസംഘം. കേന്ദ്ര ഫിഷറീസ് വകുപ്പയച്ച വിദഗ്ധ സംഘമാണ് വിദേശ കാര്യമന്ത്രി വി. മുരളീധരനും മുതലപ്പൊഴിയിലെത്തിയത്. അടുത്തിടെ നാലു മത്സ്യബന്ധന തൊഴിലാളികൾ മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ട് മരിച്ചതിനു പിന്നാലെയാണ് കേന്ദ്രസംഘത്തിൻറെ സന്ദർശനം.
മുതലപ്പൊഴിയിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന പുലിമുട്ടാണ് അപകടങ്ങൾക്കു കാരണമെന്ന് ആരോപണമുയർന്നിരുന്നു. തീരത്ത് താമസിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കേട്ടതിനു ശേഷം പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനാണ് സംഘം ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിൻറെ നിർദേശങ്ങളും കേൾക്കും. മുതലപ്പൊഴിയിൽ നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്നുവെന്നാരോപിച്ചു കൊണ്ടുള്ള പ്രതിഷേഘധങ്ങൾക്കു നേരെയുള്ള സർക്കാർ നിലപാട് വിമർശനങ്ങൾക്ക് കാരണമായിരുന്നു.
മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിക്കാനെത്തിയ മന്ത്രിസംഘത്തെ തടഞ്ഞുവെന്നാരോപിച്ച് ഫാ. യുജീൻ പെരേരയ്ക്കും നിരവധി മത്സ്യതൊഴിലാളികൾക്കുമെതിരേ കേസെടുത്തിരുന്നു. മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാർ മന്ത്രിതല യോഗം ചേർന്നതിനിടെയാണ് കേന്ദ്രസംഘം സ്ഥലം സന്ദർശിച്ചത്.