തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 17ന് ശേഷം തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ.അനിൽ. ഓണക്കിറ്റ് വിതരണം ഇക്കുറി വൈകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് മൂന്നാം വാരത്തില്‍ വിതരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ജി.ആര്‍.അനില്‍ പറഞ്ഞു.
ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധനങ്ങളുടെ പാക്കിംഗ് പുരോഗമിക്കുകയാണ്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കുക എന്നതാണ് നീക്കം. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഇത്തവണ ഓണക്കിറ്റിലുള്ളത്. സംസ്ഥാനത്തെ 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക എന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലെ 14 ഇനങ്ങൾ ഇവയാണ്:
കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
മില്‍മ നെയ് 50 മി.ലി
ശബരി മുളക്പൊടി 100 ഗ്രാം
ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം
ഏലയ്ക്ക 20 ഗ്രാം
ശബരി വെളിച്ചെണ്ണ 500 മി.ലി
ശബരി തേയില 100 ഗ്രാം
ശര്‍ക്കരവരട്ടി 100 ഗ്രാം
ഉണക്കലരി 500 ഗ്രാം
പഞ്ചസാര ഒരു കിലോഗ്രാം
ചെറുപയര്‍ 500 ഗ്രാം
തുവരപ്പരിപ്പ് 250 ഗ്രാം
പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം
തുണിസഞ്ചി