ബാംഗ്ലൂർ: രാമനഗര ജില്ലയുടെ പുനർനാമകരണവുമായി മുന്നോട്ടു പോയാൽ ആജീവനാന്ത നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. രാമനഗര ജില്ലയെ ബാംഗ്ലൂർ സൗത്ത് എന്നാക്കി പുനർനാമകരണം നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണു കുമാരസ്വാമി പ്രതികരണവുമായി രംഗത്തെത്തിയത്. രാമനഗരിൽ തനിക്ക് യാതൊരുവിധ ബിസിനസ് പ്രവർത്തനങ്ങളുമില്ല. എന്‍റെ ജന്മസ്ഥലം കർണാടകയിലെ ഹസ്സനാണ്. എന്നാൽ ജില്ലയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നും തന്‍റെ അവസാന നിമിഷങ്ങൾ ഇവിടെ ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
പേര് മാറ്റത്തിനു പിന്നിൽ ഡി.കെയുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾ ആണെന്നാണു കുമാരസ്വാമിയുടെ വാദം. അദ്ദേഹത്തിന്‍റെ ഓരോ നടപടിയിലും അത്തരം താൽപര്യങ്ങൾ പ്രതിഫലിക്കുന്നുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു.