കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവരുടെ ഹർജിയാണ് തള്ളിയത്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവർ.
അരവിന്ദാക്ഷനും കൂട്ടുപ്രതി പി.സതീഷ് കുമാറും കൂടി കള്ളപ്പണം വെളുപ്പിക്കാൻ ബാങ്കുവഴി നടത്തിയ തിരിമറികളുടെ വിവരങ്ങൾ ഇ.ഡി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു.
അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിക്കൽ യന്ത്രത്തെ പോലെയാണ് പ്രവർത്തിച്ചതെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞിരുന്നത്. മൂന്നു ബാങ്കുകളിലെയും നിക്ഷേപവിശദാംശങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു.
പലതിലും ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. അത് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളായിരുന്നുവെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.