ന്യൂഡൽഹി: കേരളത്തിൽ ആർക്കും എവിടെയും ബോംബ് വന്ന് സ്ഥാപിച്ചു പോകാം എന്നാണോ അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ വിമർശനം. വളരെ ഗുരുതരമായ സാഹചര്യമാണ് ഇത്. മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. ഒരു വ്യക്തിക്ക് സമൂഹത്തെ അപകടപ്പെടുത്താൻ പാകത്തിലായിരിക്കുന്നു അവസ്ഥ.
പരിഹാരം കണ്ടെത്താൻ എന്തെങ്കിലും ശ്രമം ഉണ്ടോ. കേരളത്തിലെ പൊലീസ്- ഇന്റലിജൻസ് സംവിധാനത്തിന് എവിടെയാണ് പിഴച്ചത്. സാധാരണക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ പാകത്തിലായിരുന്നില്ല മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ എന്നും മുരളീധരൻ വിമർശിച്ചു.
മുഖ്യമന്ത്രി പറഞ്ഞതാണ് പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നത്. പ്രതിപക്ഷവും ആ കെണിയിൽ വീണു. സാധാരണക്കാർ ട്രെയിനിൽ യാത്ര ചെയ്താൽ ആക്രമിക്കപ്പെടാം.
ആർക്കും തീ കൊളുത്തിയും ബോംബ് വച്ചും കൊല്ലാം. ഐഇഡി ആർക്കും ഉണ്ടാക്കാം. സർക്കാർ- പ്രതിപക്ഷം – മാധ്യമങ്ങൾ ഒന്നും മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ പരാജയമാണ് ഇതെല്ലാം. പരിഹാരമുണ്ടാക്കാന്‍ ശ്രമങ്ങൾ ഉണ്ടാകണം. അക്രമിയെ കണ്ടെത്തുക എന്നത് മാത്രമല്ല പരിഹാരം. മുൻകൂട്ടി കണ്ടെത്തി തടയാൻ കഴിയണം.
എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്രതി ആ ട്രെയിനിൽ തന്നെ യാത്ര തിരിച്ചു. കണ്ടു പിടിച്ചത് മഹാരാഷ്ട്ര എടിഎസ് ആണ്. അന്വേഷണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.
കളമശേരിയിലേത് ഭീകരപ്രവർത്തനമാണ് എന്നതിൽ തർക്കമില്ല. എം വി ഗോവിന്ദൻ മാഷ് ഉൾപ്പെടെ പറയുന്നതും അതാണ്. ഇപ്പോൾ പുറത്തുവരുന്ന പേര് ശരിയാണോ, തെറ്റാണോ എന്നതിൽ ഇപ്പോൾ ഒന്നും പറയാൻ ഇല്ല. ഏജൻസികൾ അന്വേഷിക്കട്ടെ.