Timely news thodupuzha

logo

യുക്രൈനിൽ നിന്നെത്തിയ കുട്ടികളുടെ തുടർപഠനം: ഇടപെടലുമായി സുപ്രീംകോടതി

ഡല്‍ഹി: യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പഠനം ഉപേക്ഷിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്ക്, ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ, സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. നിലപാട് അറിയിക്കാൻ ദേശിയ മെഡിക്കല്‍ കൗണ്‍സിലിനോടും(എൻഎംസി) യോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സെപ്റ്റംബർ അഞ്ചിനകം നിലപാട് അറിയിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ ദേശീയ മെഡിക്കൽ കമ്മീഷനോ (എൻഎംസി) ഇടപെടുന്നില്ലെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ആരോപിച്ചു. ഉക്രെയിനിൽ തുടർപഠനം നടത്തുന്നതിൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വിദേശകാര്യ മന്ത്രാലയം പാർലമെന്‍റിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അവസരം നൽകുന്നതിന് പ്രത്യേക അധികാരങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് ആവശ്യപ്പെട്ടു.

എന്നാൽ, മടങ്ങിയെത്തുന്ന 20,000 പേരെ എങ്ങനെ ഇന്ത്യയിലെ കോളേജുകളിൽ പ്രവേശിപ്പിക്കാനാകുമെന്ന് കോടതി ചോദിച്ചു. യുദ്ധം നടക്കുന്നുണ്ടെങ്കിലും യുക്രൈനിലെ എല്ലാ ജനങ്ങളും പോയിട്ടില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരീക്ഷിച്ചു.