തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ചർച്ച നടന്നില്ല. ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിൻറെ നിലപാട്. ആശമാർക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. ആശമാർ കടുംപിടുത്തം തുടരുമ്പോൾ ചർച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിൻറെ വിശദീകരണം.
വേതന പരിഷ്കരണത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം സമരം ചെയ്യുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തള്ളിയിരുന്നു.
ആശാ വർക്കർമാരുടെ സമരം പൂർണമായും ഉൾക്കൊള്ളുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഓണറേറിയം, വിരമിക്കൽ ആനുകൂല്യങ്ങൾ പഠിക്കാൻ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ കമ്മിറ്റിയെ വച്ച് സമഗ്ര റിപ്പോർട്ട് 3 മാസത്തിനകം എന്നാണ് സർക്കാർ മുന്നോട്ട് വെച്ച നിർദേശം. കമ്മിറ്റി വേണ്ടെന്നാണ് സമരക്കാർ പറയുന്നത്.
ആശാവഹമായ തീരുമാനമാണ് സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഐഎൻടിയുസി ഈ നിർദ്ദേശത്തെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. സിഐടിയുവും ഈ നിലപാട് സ്വാഗതം ചെയ്തു.
ഇന്നുവരെ ഓണറേറിയം കൂട്ടിയത് ഒരു കമ്മിറ്റിയെയും വച്ചിട്ടല്ലെന്നായിരുന്നു സമര സമിതി നേതാവ് ബിന്ദുവിൻറെ പ്രതികരണം.അനുരഞ്ജന ചർച്ചയിൽ സർക്കാർ നിലപാടിനെ ട്രേഡ് യൂണിയനുകൾ അംഗീകരിച്ച സാഹചര്യത്തിൽ എന്തിന് അവർക്കൊപ്പമിരുന്ന് വീണ്ടും ചർച്ച നടത്തണം എന്നാണ് സമരസമിതിയുടെ ചോദ്യം.