കൊച്ചി: വഖഫ് നിയമഭേദഗതി ബിൽ പാർലമെൻറ് പാസാക്കിയതിനു പിന്നാലെ മുനമ്പം സമരത്തിൻറെ ഭാഗമായ 50 പേർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവരെ അംഗത്വം നൽകി സ്വീകരിച്ചു. ബി.ജെ.പി നേതാവ് പി.കെ ക‍്യഷ്ണദാസ്, ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, മേജർ രവി, ഷോൺ ജോർജ് എന്നിവർക്കൊപ്പമായിരുന്നു രാജീവ് ചന്ദ്രശേഖർ മുനമ്പം സന്ദർശിച്ചത്.
റവന‍്യൂ അവകാശം നേടിയെടുക്കുന്നതു വരെ മുനമ്പത്തെ ജനങ്ങളോടൊപ്പം ഉണ്ടാവുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വെള്ളിയാഴ്ച കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ദിവസമാണെന്നും മുനമ്പത്തെ സമരം ദേശീയ ശ്രദ്ധ നേടിയെന്നും ഇവിടത്തെ ജനങ്ങൾക്ക് നല്ല ഒരു ഭാവിയുണ്ടാക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചെന്നും വാക്കു തന്നാൽ അതു പാലിക്കുന്ന ആളാണ് മോദി സർക്കാരെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേസമയം സമരസമിതി പ്രവർത്തകർ ക്രിസ്തുവിൻറെ അന്ത‍്യ അത്താഴ ചിത്രം രാജീവിന് ഉപഹാരമായി നൽകി. നന്ദി പറയാൻ പ്രധാന മന്ത്രിയെ നേരിൽ കാണാൻ അവസരം ഒരുക്കണമെന്നും സമരസമിതി ആവശ‍്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സമയം ക്രമീകരിച്ച് അവസരം ഒരുക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.