![](https://timelynews.net/wp-content/uploads/2023/11/6d07d3cc-7160-4c7b-bcc9-9571680278ca-1024x1024.jpg)
ഭോപ്പാൽ: മധ്യപ്രദേശിലും ഛത്തിസ്ഗഡിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. നാളെയാണ് രണ്ടിടത്തും വോട്ടെടുപ്പ്. മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലാണ് നാളെ ഒറ്റഘട്ടമായി വോട്ടെടുപ്പ്.
ഛത്തിസ്ഗഡിൽ 70 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടം വോട്ടെടുപ്പാണു നാളെ. ഇവിടെ ആദ്യ ഘട്ടമായി കഴിഞ്ഞ ഏഴിന് 20 മണ്ഡലങ്ങളിൽ പോളിങ് നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്‌ര തുടങ്ങിയവരുമടക്കം നേതാക്കളുടെ വൻ നിരതന്നെ പങ്കെടുത്ത പ്രചാരണത്തിനാണ് ഇന്നലെ തിരശീല വീണത്.
മധ്യപ്രദേശിൽ ഇന്നലെ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, നരേന്ദ്ര സിങ്ങ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരായിരുന്നു ബി.ജെ.പിയുടെ താരപ്രചാരകർ.
കോൺഗ്രസിനു വേണ്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്കയും ഇന്നലെ റാലികളിൽ പങ്കെടുത്തു. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ഗ്വാളിയർ – ചമ്പൽ മേഖലയിൽ പ്രചാരണത്തിനെത്തി. ഛത്തിസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബഘേലും മുൻ മുഖ്യമന്ത്രി രമൺസിങ്ങും ഉൾപ്പെടെ നേതാക്കൾ നിരവധി പരിപാടികളിൽ പങ്കെടുത്തു.