കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ. ഡിലിറ്റ് സ്വീകരിക്കാന്‍ താല്പര്യമില്ലെന്നറിയിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കാന്തപുരം കത്ത് നൽകി.
ഡി ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ തൻ്റെ അറിയോടെയല്ല നടക്കുന്നതെന്നും അക്കാദമിക് രംഗത്ത് സര്‍വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കർ മുസലിയാർക്കും ഡി ലിറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം വിവാദത്തിലായ പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം.
വിദ്യാഭ്യാസ, സാമുദായിക രംഗത്ത് ഇരുവരും രാജ്യത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് വൈസ് ചാൻസിലറുടെ സാന്നിധ്യത്തിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് ഇരുവർക്കും ഡി ലിറ്റ് നൽകാനുള്ള പ്രമേയം ഇടതുപക്ഷ അംഗമായ ഇ. അബ്ദുറഹിമാൻ അവതരിപ്പിച്ചത്. രണ്ടു സമുദായ നേതാക്കൾക്ക് ഡി ലിറ്റ് നൽകുന്നതിലുള്ള അനൗചിത്യം ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെ തീരുമാനമെടുക്കാൻ രണ്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം അറിയിച്ചത്.
അതേസമയം ഡി- ലിറ്റ് ആവശ്യപ്പെട്ടിട്ടില്ലന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. താന്‍ പുരസ്‌കാരനങ്ങള്‍ക്ക് പുറകെ പോകുന്ന ആളല്ല. ഡി- ലിറ്റ് ആവശ്യപ്പെട്ടിട്ടില്ലന്നും ആരും തന്നെ അറിയിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പുറഞ്ഞു