ന്യൂഡൽഹി: അറബിക്കടലിൽ ചരക്കു കപ്പലുകൾക്കെതിരേ ആക്രമണം പതിവായതോടെ നിരീക്ഷണത്തിനായി ഇന്ത്യ കടലിൽ 10 യുദ്ധക്കപ്പലുകൾ വിന്യസിച്ചു.
ഡ്രോൺ ആക്രമണങ്ങളും കൊള്ളക്കാരുടെ ആക്രമണവും പതിവായതോടെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ഐ.എൻ.എസ് കൊൽക്കൊത്ത, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് മോർമുഗോ, ഐ.എൻ.എസ് തൽവാർ, തർക്കാഷ് എന്നിവയെയാണ് അറബിക്കടലിൽ നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നത്. നാവികസേനയും തീരദേശ സേനയും നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇവയ്ക്കു പുറമേ നിരീക്ഷണത്തിനായി പി-8ഐ ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, എം.ക്യു-9ബി സി ഗാർഡിയൻ ഡ്രോണുകൾ എന്നിവയും നിരീക്ഷണത്തിനായി സുസജ്ജമാണ്. ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തെ ചെറുക്കുന്നതിനായി യുഎസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ ലൈബീരിയൻ പതാക വഹിച്ചു കൊണ്ടുള്ള എംവി കെം പ്ലൂട്ടോയെന്ന കപ്പലിനു നേരെ കൊള്ളക്കാരുടെ ആക്രമണമുണ്ടായി. അതോടെയാണ് ഇന്ത്യ കടലിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.