ഹരിയാന: തനിക്കു ജീവനുള്ളിടത്തോളം കാലം ആദിവാസി, ദളിത് സംവരണം ആരും പിടിച്ചു പറിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു മോദി.
പ്രതിപക്ഷ സഖ്യം ഓരോ വർഷവും ഓരോ പ്രധാനമന്ത്രി രാജ്യത്ത് അധികാരത്തിലേറുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതു മാത്രമല്ല പാൽ കറന്നെടുക്കുന്നതിനു മുൻപേ തന്നെ നെയ്യിനെച്ചൊല്ലിയുള്ള തർക്കം തുടങ്ങിയെന്ന മട്ടിൽ തകർച്ചയുടെ വക്കിലാണ് സഖ്യമെന്നും മോദി ആരോപിച്ചു.
ഈ തെരഞ്ഞെടുപ്പിൽ നിങ്ങൾ പ്രധാനമന്ത്രിയെ മാത്രമല്ല രാജ്യത്തിന്‍റെ ഭാവി കൂടിയാണ് തീരുമാനിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ഒരു ഭാഗത്ത് നിങ്ങൾക്കറിയാവുന്ന മോദിയാണ്, മറുഭാഗത്ത് ആരാണെന്ന് അറിയില്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
വർഗീയതയും ജാതീയതയും മക്കൾ രാഷ്ട്രീയവുമാണ് പ്രതിപക്ഷ സഖ്യത്തിൽ ശക്തമായി നിൽക്കുന്നത്. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ അനുവദിച്ചിരുന്നില്ല.
ഈ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടെ കോൺഗ്രസ് ചെയ്തു കൂട്ടിയ പാപങ്ങൾ കഴുകിക്കളയാനാണ് താൻ കഠിനാധ്വാനം ചെയ്തതെന്നും മോദി പറഞ്ഞു. ഹരിയാനയിലെ 10 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് 25നാണ്.