കൊച്ചി: വിസ സ്ഥാപനത്തിലെ ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഉടമയെ ആക്രമിക്കാൻ ജോളി ആയുധവുമായിട്ടായിരുന്നു എത്തിയത്. സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് പ്രതി മൊഴി നൽകി. കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം.
ലിത്വാനിയക്കുള്ള വിസക്ക് വേണ്ടി ജോളി കൊടുത്ത അൻപതിനായിരം രൂപയാണ് ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത്. അതേസമയം പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
കൊച്ചിയിൽ പട്ടാപ്പകൽ രവിപുരത്തെ റെയ്സ് ട്രാവൽസ് ബ്യൂറോയിലാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ ജോളി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.