Timely news thodupuzha

logo

ലോക്സഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിടയിൽ പലസ്തീൻ അനുകൂല മുദ്രാവാക്യവുമായി ഒവൈസി

ന്യൂഡൽഹി: എം.പിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ലോക്സഭയിൽ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. തുടർച്ചയായി അഞ്ചാം തവണ ഹൈദരാബാദിൽ നിന്ന് ജയിച്ച ഒവൈസി ഉറുദുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇതിന് മുമ്പ് പ്രാർഥനകൾ നടത്തിയ അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയപ്പോൾ തെലങ്കാനയ്ക്കും അംബേദ്കർക്കും എ.ഐ.എം.ഐ.എമ്മിനുമൊപ്പം പലസതീനും ജയ് വിളിക്കുകയായിരുന്നു.

സഭയിൽ ഭരണപക്ഷത്ത് നിന്ന് എതിർപ്പുയർന്നപ്പോൾ സത്യപ്രതിജ്ഞയല്ലാതൊന്നും സഭാ രേഖകളിലുണ്ടാവില്ലെന്ന് ചെയറിലിരുന്ന രാധാമോഹൻ സിങ്ങ് വിശദീകരിച്ചു. എങ്കിലും ബഹളം അൽപ്പസമയം കൂടി തുടർന്നു.

അതേസമയം, യു.പിയിലെ ബറേലിയിൽ നിന്നുള്ള എം.പി ഛത്രപാൽ സിങ്ങ് ഗംഗ്‌വാർ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഹിന്ദു രാഷ്‌ട്രയെന്ന് പറഞ്ഞതിനെതിരെ പ്രതിപക്ഷ ബെഞ്ചുകളിൽ നിന്ന് ബഹളമുയർന്നു.

സത്യപ്രതിജ്ഞയിൽ മറ്റു കാര്യങ്ങൾ ഒഴിവാക്കണമെന്നു താൻ നേരത്തേ അഭ്യർഥിച്ചിരുന്നെന്ന് പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്തബ് പറഞ്ഞു. സത്യപ്രതിജ്ഞ മാത്രമേ രേഖകളിലുണ്ടാകൂവെന്ന് അദ്ദേഹവും വ്യക്തമാക്കി.

സംഭവത്തിൽ പരാതിയുമായി ബിജെപി രംഘത്തെത്തി. എന്നാൽ, ജയ് പലസ്തീൻ എന്നാണ് താൻ പറഞ്ഞതെന്ന് ഒവൈസി ആവർത്തിച്ചു. മറ്റ് അംഗങ്ങൾ മറ്റു പലതും പറഞ്ഞു.

ഞാൻ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീനെന്ന് പറഞ്ഞു. അതിലെന്താണ് തെറ്റ്. ഭരണഘടനയിൽ അതിന് വിലക്കുണ്ടെങ്കിൽ കാണിച്ച് തരൂ. അടിച്ചമർത്തപ്പെട്ട ജനതയെന്ന നിലയ്ക്കാണ് പലസ്തീനെ പരാമർശിച്ചതെന്നും ഗാന്ധിജി അവരെ കുറിച്ച് പറഞ്ഞത് വായിക്കണമെന്നും ഒവൈസി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *