ജമ്മു: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിൽ 59 ശതമാനം പോളിങ്ങ്. വോട്ടെടുപ്പ് സമാധാനപരം. സംസ്ഥാനത്തിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം അനുച്ഛേദം നീക്കിയശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലാണ് വോട്ടർമാരിൽ നിന്നു മികച്ച പ്രതികരണം. അവസാന ഏഴ് തെരഞ്ഞെടുപ്പുകളിൽ(നാല് ലോക്സഭാ തെരഞ്ഞെടുപ്പുകളും മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളും) ഈ മണ്ഡലങ്ങളിലെ ഏറ്റവും മികച്ച പോളിങ്ങാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പി.കെ പോലേ പറഞ്ഞു.
ഇപ്പോഴത്തേത് അഞ്ചു മണി വരെയുള്ള കണക്കാണെന്നും വിദൂര ബൂത്തുകളിലെ കണക്കുകൾ ലഭ്യമാകുമ്പോൾ പോളിങ് ഉയരാമെന്നും അദ്ദേഹം. ഏഴ് ജില്ലകളിലായി 24 മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ്. കശ്മീരിലെ 16ഉം ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണ് വിധിയെഴുതിയത്.
കിഷ്ത്വാർ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ്ങ് – 77%. ഏറ്റവും കുറവ് പുൽവാമയിൽ – 46%. 25നാണ് രണ്ടാം ഘട്ടം പോളിങ്ങ്. ഒക്റ്റോബർ ഒന്നിന് അവസാനഘട്ടം വോട്ടെടുപ്പ്.
മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ്ങ് രേഖപ്പെടുത്തിയത് ഇന്ദേർവലിലാണ്(80.06%). ഭീകരർ കൊലപ്പെടുത്തിയ ബി.ജെ.പി നേതാവിന്‍റെ മകൾ ഷോഗൺ പരിഹർ മത്സരിക്കുന്ന സീറ്റാണിത്.