Timely news thodupuzha

logo

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോർട്ട്

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ രാജ്യത്ത് ഏറെ ഉപയോഗിക്കപ്പെടുന്ന 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്നു പരിശോധനാ റിപ്പോർട്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ(സി.ഡി.എസ്‌.സി.ഒ) നടത്തിയ പ്രതിമാസ സാംപ്‌ൾ പരിശോധനയിലാണ് ഗൗരവമേറിയ മുന്നറിയിപ്പ്.

ഡ്രഗ് ഓഫിസർമാർ എല്ലാ മാസവും ശേഖരിക്കുന്ന സാംപ്‌ളുകൾ പരിശോധിച്ച് സിഡിഎസ്‌സിഒ ജാഗ്രതാ നിർദേശം നൽകാറുണ്ട്. ഏറ്റവും ഒടുവിൽ നൽകിയ നിർദേശത്തിലാണ് പാരസെറ്റമോൾ ഐ.പി 500, വിറ്റാമിൻ സി-ഡി3 ഗുളികയായ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്‌ജെൽ, അന്‍റാസിഡ് പാൻ ഡി തുടങ്ങിയ മരുന്നുകൾക്ക് നിലവാരമില്ലെന്ന മുന്നറിയിപ്പ്.

പ്രമേഹ രോഗികൾക്കുള്ള ഗ്ലൈമിപിരിഡ്, രക്താതിസമ്മർദത്തിനുള്ള ടെൽമിസാർട്ടൻ, ഉദരരോഗങ്ങൾക്കുള്ള മെട്രൊനിഡാസോൾ തുടങ്ങിയ മരുന്നുകളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.

ഹെട്രോ ഡ്രഗ്സ്, ആൽക്കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആന്‍റിബയോട്ടിക്സ് ലിമിറ്റഡ്, കർണാടക ആന്‍റിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, മെഗ് ലൈഫ് സയൻസ്, പ്യുവർ ആൻഡ് ക്യുവർ ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികളുടേതാണ് നിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകൾ.

കഴിഞ്ഞ മാസം സി.ഡി.എസ്‌.സി.ഒ 156 മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഏറെ ഉപയോഗിക്കപ്പെട്ടിരുന്ന വേദന സംഹാരികളും പനിക്കും അലർജിക്കുമുള്ള മരുന്നുകളും ഉൾപ്പെടെയാണു നിരോധിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *