തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് നിന്നും കാണാതായ രണ്ടുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
ആൾമറയുള്ള കിണറ്റിൽ നിന്നുമാണ് രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ മരണകാരണം വ‍്യക്തമാകുകയുള്ളൂ. വ‍്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രണ്ട് വയസുകാരിയെ കിണറ്റിൽ നിന്നും കണ്ടെത്തിയത്.
അമ്മയ്ക്കൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ കാണാതായി എന്നതായിരുന്നു പരാതി. അതേസമയം അമ്മയുടെ സഹോദരൻ കിടന്ന മുറിയിൽ തീപിടിച്ചെന്നാണ് കുടുംബം പറയുന്നത്. തീ അണച്ചതിന് ശേഷം തിരിച്ച് എത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നും കുടുംബം പറയുന്നു. മുറിയിൽ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതായി കോവളം എം.എൽ.എ വിൻസൻറും പറഞ്ഞു.