വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ കടുത്ത ആശങ്ക. ബ്രോങ്കൈറ്റിസ് ബാധിച്ച് 4 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായ മാർപ്പാപ്പയ്ക്ക് കടുത്ത ന്യുമോണിയ ആയെന്നാണ് റിപ്പോർട്ട്.
ഇത് അദ്ദേഹത്തിൻറെ ആരോഗ്യനിലയെ കൂടുതൽ സങ്കീർമാക്കിയെന്നും വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തിൻറെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടുതൽ ചികിത്സയ്ക്കായി അദ്ദേഹം ആശുപത്രിയിൽ തന്നെ തുടരും.
88കാരനായ മാർപാപ്പ കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലാണ്. പോളി മൈക്രോബയൽ അണുബാധയുണ്ടെന്നായിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിനായുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോൾ ഉള്ളതെന്നും വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ നൽകി വന്നിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണ്.
വിശുദ്ധ കുർബാന സ്വീകരിച്ച മാർപാപ്പ പ്രാർഥനയിലും വായനയിലുമായാണ് സമയം ചെലവഴിക്കുന്നത്. അതേസമയം, ബുധനാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായും വത്തിക്കാൻ പ്രസ്താവനയിലുടെ അറിയിച്ചു.






