പത്തനംതിട്ട: ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ‍്യം ചെയ്ത എസ്ഐയെ മർദിച്ച പ്ലസ് ടു വിദ‍്യാർഥി അറസ്റ്റിൽ. വള്ളിക്കോട് വാഴമുടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജിബിൻ ബിജുവാണ്(18) അറസ്റ്റിലായത്.
പത്തനംതിട്ട ബസ്സ്റ്റാൻഡിൽ സ്ത്രീകളെ ശല‍്യം ചെയ്യുന്നതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തലാണ് പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ ജിനു സ്ഥലത്തെത്തിയത്. കറങ്ങി നടക്കുന്നത് കണ്ട ജിബിനോട് എസ്.ഐ വീട്ടിൽ പോകാൻ പറഞ്ഞപ്പോൾ ഇത് കേട്ട ഉടനെ അത് പറയാൻ താനാരാണെന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി.
തുടർന്ന് പൊലീസിന് നേരെ തട്ടിക്കയറുകയും ചെയ്തു. എന്നാൽ നമുക്ക് സ്റ്റേഷനിൽ പോവാമെന്ന് പറഞ്ഞ് എസ്.ഐ വിദ്യാർത്ഥിയുടെ കൈയിൽ പിടിച്ച് ജീപ്പിനടുത്തേക്കെത്തിയപ്പോൾ വിദ്യാർത്ഥി പിന്നിൽ നിന്നും എസ്.ഐയുടെ കഴുത്തിന് പിടിച്ച് താഴെയിടുകയും കമ്പി വടി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്.
ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. കൃത‍്യനിർവ്വഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയതിനാണ് വിദ‍്യാർത്ഥിക്കെതിരേ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.