കോഴിക്കോട്: താമരശേരിയിൽ മരണപ്പെട്ട ഷഹബാസിനെ മർദിക്കുന്നതിനായി വിദ്യാർത്ഥികൾ സംഘം 57 എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ചതായി റിപ്പോർട്ട്. ഈ ഗ്രൂപ്പിലൂടെയാണ് ഇവർ ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. കോഴിക്കോടുള്ള നാല് സ്കൂളുകളിലെ വിദ്യാർഥികൾ ഈ ഗ്രൂപ്പുകളിലും മർദനത്തിലും പങ്കാളികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഷഹബാസിനെ മർദിച്ചവരിൽ ഒരാൾ പൊലീസുകാരൻറെ മകനാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കൂട്ടം ചേർന്നുള്ള തല്ലിനിടെ മരണം സംഭവിച്ചാലും പ്രശ്നമില്ലെന്നും എസ്.എസ്.എൽ.സി പരീക്ഷയുടെ ആനുകൂല്യം ലഭിക്കുമെന്നുമെല്ലാം വിദ്യാർഥികൾ ഈ ഗ്രൂപ്പിലൂടെ ചർച്ച ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു.
വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മറ്റു വിദ്യാർഥികളെ കൂടി വിളിച്ചു വരുത്തിയാണ് തല്ലുണ്ടാക്കിയത്. മരണപ്പെട്ട ഷഹബാസ് ട്യൂഷൻ സെൻററിലെ വിദ്യാർഥിയല്ല. മറ്റൊരു കുട്ടിയാണ് ഷഹബാസിനെ വിളിച്ചു കൊണ്ട് പോയതെന്നാണ് പിതാവിൻറെ മൊഴി.കേസിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഞ്ച് പേരെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നു.