തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുണമെന്നാണ് സിപിഎം നിലപാടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ആശ വർക്കാർമാരോട് ശത്രുതാപരമായ നിലപാട് തങ്ങൾക്കില്ലെന്നും സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ് പി.ബി. ഹർഷകുമാറിൻറെ പരാമർശം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കാൻ മോശം പദങ്ങൾ ഉപയോഗിക്കേണ്ട ആവശ‍്യമില്ലെന്നും നല്ല പദങ്ങൾ ഉപയോഗിക്കാമെല്ലോയെന്നും ഗോവിന്ദൻ ചോദിച്ചു.
അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഷ്ട്രീയമായ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ഈ കാര‍്യം ആശാ വർക്കർമാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. സാംക്രമിക രോഗം പരത്തുന്ന കീടമാണെന്നായിരുന്നു സിഐടിയു നേതാവ് ഹർഷൻ ആശാവർക്കർ സമരസമിതി നേതാവ് മിനിക്കെതിരേ നടത്തിയ പരാമർശം. കേരളത്തിലെ ബസ് സ്റ്റാൻഡിന് മുന്നിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിലെന്നും ഹർഷകുമാർ പറഞ്ഞിരുന്നു.