തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു.
അൾട്രാവയലറ്റ് വികിരണത്തിൻറെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് മൂന്നാർ (ഇടുക്കി), കോന്നി (പത്തനംതിട്ട) എന്നിവിടങ്ങളിലാണ്. അൾട്രാ വയലറ്റ് സൂചിക 11 ആണ് രേഖപ്പെടുത്തിയത്.
ഗൗരവതരമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന റെഡ് അലർട്ടാണ് രണ്ടിടത്തും പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, കൊട്ടാരക്കര (10), ചങ്ങനാശേരി (10), പൊന്നാനി (9), തൃത്താല (8) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും വിളപ്പിൽശാല (7), ചെങ്ങന്നൂർ (7), ബേപ്പൂർ (7), ഒല്ലൂർ (6), മാനന്തവാടി (6) എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അൾട്രാ വയലറ്റ് സൂചിക 6 മുതൽ 7 വരെയെങ്കിൽ യെലോ അലർട്ടും 8 മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11നു മുകളിലേങ്കിൽ റെഡ് അലർട്ടുമാണ് നൽകുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.