മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരേ പരാമർശങ്ങൾക്കു പിന്നാലെ ശിവസേനയുടെ ആക്രമണവും അതിനൊപ്പം തന്നെ കേസും നേരിടുകയാണ് സ്റ്റാൻഡപ് കൊമേഡിയനായ കുനാൽ കമ്ര. മാർച്ച് 23നായിരുന്നു കമ്രയുടെ വിവാദ പരാമർശം.

അതിനു പിന്നാലെ ശിവസേനാ പ്രവർത്തകർ കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തു. നിലവിലെ സാഹചര്യത്തിൽ കുറച്ചു കാലം സ്റ്റുഡിയോ അടച്ചിടുമെന്ന് കുനാൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങൾക്കിടെ ഭരണഘടനാ പുസ്തകവുമായി നിൽക്കുന്ന ചിത്രമാണ് കമ്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമായിരുന്നു കമ്ര സംസാരിച്ചു കൊണ്ടിരുന്നത്. ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവ പിളർന്നതിനെക്കുറിച്ച് പറയുന്നതിനിടെ ഇതിനെല്ലാം തുടക്കമിട്ടതൊരു രാജ്യദ്രോഹിയാണെന്ന് പറഞ്ഞതാണ് കമ്രയ്ക്ക് വിനയായത്.
അയാൾ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോട് ചെയ്തതെന്തെന്നാൽ, ആദ്യം ശിവസേന ബിജെപിയിൽ നിന്ന് അടർന്നു, പിന്നീട് ശിവസേന ശിവസേനയിൽ നിന്നു തന്നെ അടർന്നു, എൻസിപി എൻസിപിയിൽ നിന്നും അടർന്നു. അങ്ങനെ വോട്ടർമാർക്കു മുന്നിൽ 9 ബട്ടണുകൾ തെളിഞ്ഞു… എല്ലാവരും ആശയക്കുഴപ്പത്തിലായി എന്നാണ് അദ്ദേഹം പറഞ്ഞത്.