ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്താൻ സഹായിച്ചത് വാട്സാപ്പ് സന്ദേശങ്ങളും ഗൂഗിൾ മാപ്പ് ഹിസ്റ്ററിയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.

പുതിയ ഇൻകം ടാക്സ് ബില്ലിലെ വ്യവസ്ഥകൾക്കെതിരേയുള്ള വിമർശനങ്ങൾക്ക് മറുപടിയായാണ് ധമന്ത്രി പാർലമെൻറിൽ ഇക്കാര്യം വ്യക്തമാക്കിയത്. ടാക്സ് വിഭാഗം അധികൃതർക്ക് ഡിജിറ്റൽ റെക്കോഡുകൾ പരിശോധിക്കാനുള്ള അനുമതി നൽകുന്നത് നികുതി വെട്ടിപ്പ് തടയുന്നതിൽ നിർണായകമാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ വഴി 250 കോടിയോളം കണക്കിൽ പെടാത്ത പണമാണ് കണ്ടെത്തിയത്. അതു പോലെ തന്നെ ഗൂഗിൾ മാപ് ഹിസ്റ്ററിയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും പരിശോധിച്ചതിലൂടെ പണം ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലങ്ങളും ബിനാമി ഇടപാടുകളും കണ്ടെത്താനായതായും മന്ത്രി വെളിപ്പെടുത്തി. ഫെബ്രുവരി 13നാണ് പുതിയ ഇൻകം ടാക്സ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. അറുപത് വർഷമായി തുടരുന്ന നിയമം മാറ്റിയാണ് പുതിയ നിയമം നടപ്പിലാക്കിയത്. ഇതു പ്രകാരം അധികൃതർക്ക് ആവശ്യമെങ്കിൽ ഇമെയിൽ, വാട്സാപ്പ്, ടെലിഗ്രാം എന്നിവ പരിശോധിക്കാം.