കൊച്ചി: വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി. തങ്ങളെ പ്രതിചേർത്ത സിബിഐ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻറെതാണ് നിർദേശം. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. ഹർജിയിൽ ഹൈക്കോടതി അവധിക്കാലത്തിനു ശേഷം വിശദമായ വാദം കേൾക്കും.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാപിതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിബിഐ നൽകിയ കുറ്റപത്രങ്ങൾ അനുസരിച്ച് 6 കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്. 3 കേസുകളിൽകൂടി ഇവരെ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിർദേശം. 11 വയസുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, 9 വയസുകാരിയായ ഇളയ കുഞ്ഞ് 52 ദിവസത്തെ വ്യത്യാസത്തിൽ 2017 മാർച്ച് 4നുമാണ് ജീവനൊടുക്കിയത്.