ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. 18 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിറക്കിയത്. റാണയെ ഇന്ത്യയിലെത്തിച്ചതിനു പിന്നാലെ എൻഐഎ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗുഢാലോചന പുറത്ത് കൊണ്ടുവരാൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും 20 ദിവസം കസ്റ്റഡിയിൽ വിടണമെന്നുമായിരുന്നു എൻഐഎയുടെ ആവശ്യം.
മുംബൈ ഭീകരാക്രമണ കേസിലെ ഒന്നാം പ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലി ഇന്ത്യ സന്ദർശിക്കുന്നതിനു മുൻപ് റാണയുമായി ഓപ്പറേഷനുകളെക്കുറിച്ച് സംസാരിച്ചിരുന്നതായി കോടതിയിൽ എൻഐഎ വാദിച്ചിരുന്നു. ഹെഡ്ലിയുടെ മൊഴിയടക്കം എൻഐഎ കോടതിയിൽ സമർപ്പിച്ചു.
പിന്നാലെ 18 ദിവസത്തേക്ക് റാണയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡി കാലയളവിൽ റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഐഎ വ്യക്തമാക്കി. കോടതി നടപടികൾ പൂർത്തിയാക്കിയതിന് ശേഷമേ എൻഐഎ ആസ്ഥാനത്തെത്തിക്കുമോ ജയിലിലേക്ക് മാറ്റുമോ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരികയുള്ളൂ. ഡൽഹിയിൽ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.